ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്എല്‍ രണ്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കളത്തിലിറങ്ങിയത്. ആദ്യ സീസണില്‍ റണ്ണറപ്പുകളായ ടീം ഇത്തവണ കിരീടം നേടുമെന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ലീഗ് ഘട്ടം അന്ത്യത്തോടടുക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് പരായത്തിന്റെ പടുകുഴിയിലാണ് ടീം. സ്വന്തം തട്ടകത്തില്‍ ഇന്ന് ഗോവയോടേറ്റ 5-1 തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകളുടെ പെട്ടിയിലെ അവസാനത്തെ ആണിയായി.
കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തോറ്റപ്പോള്‍ തന്നെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി ഏതാണ്ട് തീരുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ടീം ജയിക്കുകയും മറ്റു ടീമുകളുടെ മത്സര ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫില്‍ കളിക്കാനുള്ള സാധ്യത അപ്പോഴും ബാക്കിയായിരുന്നു. 
കഴിഞ്ഞ വര്‍ഷം അവസാന ഘട്ടത്തിലെ കുതിപ്പിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന നാലില്‍ ഇടംപിടിച്ചതെന്നത് ആരാധകരുടെ പ്രതീക്ഷയേറ്റി. എന്നാല്‍ ഹോം മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളുടെ മുന്നില്‍ ഗോവയുടെ അഞ്ച് ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പത്തു പേരുമായാണ് കളിച്ചതെന്ന ന്യായമൊന്നും ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിന്റെ ഫാന്‍സിനു മുന്നില്‍ തെല്ലും വിലപ്പോവില്ല.
ടീമിന്റെ ദയനീയ പ്രകടനത്തിന് മാനേജ്‌മെന്റിനെയാണ് ആരാധകര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. 'സേവ് കേരള ബ്ലാസ്‌റ്റേഴ്‌സ്' എന്ന പേരില്‍ അവര്‍ ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ടീമിന്റെ നെടുന്തൂണായ ഇയാന്‍ ഹ്യൂമിനെ ഉള്‍പ്പെടെയുള്ളവരെ കൈവിട്ട മാനേജ്‌മെന്റ് ഇത്തവണ താരതമ്യേന ദുര്‍ബലമായ ടീമിനെയാണ് കളത്തിലിറക്കിയത്. താരലേല സമയത്തു തന്നെ മാനേജ്‌മെന്റിന്റെ 'പിശുക്കി'നെ ചൊല്ലി വിമര്‍ശമുയര്‍ന്നിരുന്നു. മാര്‍ക്വീ താരം മര്‍ച്ചേന ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് പുറത്തുപോയതും സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.




പല മത്സരങ്ങളിലും ഗോളടിച്ച് തുടങ്ങിയെങ്കിലും പിന്നീട് ഗോള്‍ വഴങ്ങിയതാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിക്ക് കാരണമായത്. മത്സരത്തിലുടനീളം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മത്സരത്തെ 90 മിനിറ്റിലും വരുതിയില്‍ നിര്‍ത്താനാകുന്ന ഒരു പ്ലെയര്‍ നമുക്കില്ലാതെ പോയി. ഹ്യൂമിനെ പോലൊരു താരത്തെ കൈവിട്ടതില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പരിതപിക്കുന്നത് ഇതുകൊണ്ടാകാം.
ഇന്നത്തെ മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീട് ഗോവന്‍ അശ്വമേഥമായിരുന്നു കണ്ടത്. ആദ്യ മിനിറ്റില്‍ ഗോള്‍ നേടിയ പുണെയ്‌ക്കെതിരെ 2-2 സമനിലയില്‍ നിന്ന ശേഷം ഗോള്‍ വഴങ്ങിയത് 72-ാം മിനിറ്റില്‍. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 87-ാം മിനിറ്റിലെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്. ഗോവയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അവര്‍ വിജയഗോള്‍ കുറിച്ചത് 83-ാം മിനിറ്റിലും കൊച്ചിയില്‍ കൊല്‍ക്കത്ത വിജയഗോള്‍ നേടിയത് അവസാന മിനിറ്റിലുമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് പുണെയ്‌ക്കെതിരായ എവേ മത്സരത്തിലും നോര്‍ത്ത് ഈസ്റ്റിനെതിരെയും മാത്രമായിരുന്നു. ഈ മത്സരങ്ങളില്‍ ടീം ജയിക്കുകയും ചെയ്തു.
ആദ്യ ആറു മത്സരങ്ങളില്‍ നാലും തോറ്റതിനെ തുടര്‍ന്ന് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ച് പുറത്തുപോയിരുന്നു. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ജയിച്ച് (സ്‌കോര്‍: 3-1) സീസണ്‍ ആരംഭിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈയോട് ഗോള്‍രഹിത സമനില വഴങ്ങി. പിന്നീട് പരാജയ പരമ്പര ആരംഭിച്ച ടീം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (1-2), ഡല്‍ഹി ഡൈനാമോസ് (0-1), എഫ്‌സി ഗോവ (1-2), പുണെ സിറ്റി (2-3) എന്നീ ടീമുകളോട് തുടരെ നാല് മത്സരത്തില്‍ തോറ്റു.
പിന്നീട്് സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്റെ ശിക്ഷണത്തില്‍ ചെന്നൈയിനെതിരെ ഇറങ്ങിയ ടീം സമനില നേടി. മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി ഹോസു നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ടീം വിജയിക്കുകയും ചെയ്യുമായിരുന്നു. ഈ മത്സരത്തിന് ശേഷമാണ് ഐറിഷ് താരവും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ചുമായ ടെറി ഫെലാന്‍ പരിശീലകനായെത്തുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന പുണെ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ടെറിയുടെ ശിക്ഷണത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തുകാട്ടി. എന്നാല്‍ അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയോട് 2-3ന്റെ പരാജയമേറ്റുവാങ്ങാനായിരുന്നു ടീമിന്റെ വിധി. നോര്‍ത്ത് ഈസ്റ്റിനെ 4-1ന് തോല്‍പിച്ച് വീണ്ടും വിജയപാതയില്‍ ടീം എത്തിയതോടെ മാനേജ്‌മെന്റും ആരാധകരും ഒരുപോലെ പ്രതീക്ഷിയിലായി. 
എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ച അതേ മാര്‍ജിനില്‍ തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങുകയും പ്ലേ ഓഫ് പ്രതീക്ഷകളുടെ കച്ചിത്തുരുമ്പെന്ന് വിളിക്കാവുന്ന ഇന്നത്തെ മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ നാണംകെടുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സിന് സീസണില്‍ ഇനിയൊന്നും ബാക്കിയില്ല. ഡിസംബര്‍ മൂന്നിന് ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ഒരു ആശ്വാസജയത്തിന് ശ്രമിക്കാമെന്നു മാത്രം.