Saturday, November 7, 2015

Match 32 Atlético de Kolkata 0 NorthEast United FC 1

കൊൽക്കത്തയെ പെനൽറ്റിയിൽ വീഴ്ത്തി നോർത്ത് ഈസ്റ്റ്; ബ്ലാസ്റ്റേഴ്സ് താഴേക്ക്



ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ ഒരു ടീമും അജയ്യരല്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അ‍ഞ്ചാം സ്ഥാനക്കാരും നിലവിലെ ചാംപ്യൻമാരുമായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ ഒരു ഗോളിന് തോൽപ്പിച്ചു. കളിയുടെ ആദ്യ മിനിറ്റുകളിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച സിമാവോയാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്.
നോർത്ത് ഈസ്റ്റ് തോൽപ്പിച്ചത് കൊൽക്കത്തയെ ആണെങ്കിലും അവരുടെ വിജയം കേരളാ ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായി. വിജയത്തോടെ 10 പോയിന്റുമായി അവർ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. അതേസമയം, കൊൽക്കത്തയ്ക്കും 10 പോയിന്റാണെങ്കിലും അവർ ചെന്നൈയിന് പിന്നിൽ ആറാമതായി.
ഒൻപതാം മിനിറ്റിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ. കോർണറിൽ നിന്നും വന്ന പന്തിനായുള്ള പോരാട്ടത്തിനിടെ നോർത്ത് ഈസ്റ്റ് താരം കാർലോസ് ലോപ്പസിനെ നാറ്റോ വീഴ്ത്തിയതിന് നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത സിമാവോ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടതോടെ 9-ാം മിനിറ്റിൽത്തന്നെ നോർത്ത് ഈസ്റ്റ് ഒരു ഗോളിന് മുന്നിൽ.
തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട്. മധ്യനിരയിൽ അറാട്ടാ ഇസൂമിക്ക് പരുക്കേറ്റതിനെ തുടർന്ന് കൊൽക്കത്ത നിരയിൽ അവസരം കിട്ടിയ, കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകർത്ത ഗോൾ നേടിയ മുഹമ്മദ് റഫീഖായിരുന്നു കൊൽക്കത്ത നീക്കങ്ങളുടെ സൂത്രധാരൻ. ഇടയ്ക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും മുൻ കളിയിലെ ഹീറോ ഇയാൻ ഹ്യൂമിന് അത് മുതലാക്കാനാകാതെ പോയതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

അടിയും തിരിച്ചടിയുമായി രണ്ടാം പകുതിയിലും ഇരു ടീമുകളും പോരാട്ടം കനപ്പിച്ചതോടെ കളി ആവേശത്തിലായി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ച കൊൽക്കത്തയ്ക്ക് അവയിലൊന്നും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതാണ് വിനയായത്. അതേസമയം, കിട്ടിയ അവസരങ്ങളിലെല്ലാം നോർത്ത് ഈസ്റ്റും കൊൽക്കത്ത ബോക്സിൽ അപകടം വിതച്ചു. ഒന്നും ലക്ഷ്യത്തിലെത്തിയില്ലെന്നു മാത്രം. ഈ മാസം പത്തിന് കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലാണ് കൊൽക്കത്തയുടെ അടുത്ത മൽസരം. 



സ്വന്തം മൈതാനത്ത്‌ ചാമ്പ്യന്മാര്‍ക്ക്‌ അടിതെറ്റി

കോല്‍ക്കത്ത: സ്വന്തം മൈതാനത്ത്‌ ചാമ്പ്യന്മാര്‍ക്ക്‌ അടിതെറ്റി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ പോയിന്റ്‌ നിലയില്‍ അവസാന സ്ഥാനത്തുള്ള അയല്‍ക്കാരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌ അത്‌ലറ്റിക്കോ കോല്‍ക്കത്തയെ പരാജയപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ മാര്‍ക്കി താരം സിമാവോയാണ്‌ അത്‌ലറ്റിക്കോയുടെ നെഞ്ചു തകര്‍ത്ത ഗോള്‍ നേടിയത്‌. ഇതോടെ എട്ടു മത്സരങ്ങളില്‍നിന്ന്‌ 10 പോയിന്റുമായി നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. അതേ പോയിന്റുള്ള അത്‌ലറ്റിക്കോയാകട്ടെ, ആറാം സ്ഥാനത്തേക്കു വീണു. കേരള ബ്ലാസ്‌റ്റേഴ്‌സാണ്‌ ഏറ്റവും പിന്നില്‍. വിജയത്തോടെ ഹോം മത്സരത്തിലു്‌ം എവേ മത്സരത്തിലും അത്‌ലറ്റിക്കോയെ പരാജയപ്പെടുത്താന്‍ നോര്‍ത്ത്‌ ഈസ്‌റ്റിനായി.

വിജയത്തില്‍ക്കുറഞ്ഞൊന്നും തൃപ്‌തിപ്പെടാനാകില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇരുടീമും സാള്‍ട്ട്‌ലേക്കില്‍ പന്തുതട്ടാനിറങ്ങിയത്‌. എന്നാല്‍, നാട്ടില്‍ തുടക്കത്തിലേ അടിപതറിയ കോല്‍ക്കത്ത ടീമിനുമേല്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ യുവനിര ശക്തമായ ആക്രമണമഴിച്ചുവിട്ടു. അതിനു ഫലമെന്നോണമാണ്‌ സിമാവോയുടെ ഗോള്‍ പിറന്നത്‌. അത്‌ലറ്റിക്കോയുടെ ഗോള്‍മുഖത്ത്‌ നിരന്തരം ആക്രമണം അഴിച്ചുവിട്ട നോര്‍ത്ത്‌ ഈസ്‌റ്റിന്‌ അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കാര്‍ലോസ്‌ ലോപ്പസിനെ കോല്‍ക്കത്തയുടെ പ്രതിരോധ ഭടന്‍ നാറ്റോ ബോക്‌സില്‍ വീഴ്‌ത്തിയതിനായിരുന്നു അവര്‍ക്കു പെനാല്‍റ്റി. സ്‌പോട്ട്‌ കിക്കെടുത്ത സിമാവോയ്‌ക്കു പിഴച്ചില്ല. പന്ത്‌ വലയില്‍. ഗോള്‍ വീണ ശേഷം ഇരുടീമും നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും അവയൊന്നും ഗോളായില്ല. 



ചാമ്പ്യന്‍മാര്‍ വീണ്ടും തോറ്റു

കൊല്‍ക്കത്ത
ചാമ്പ്യന്‍മാര്‍ വീണ്ടും തോറ്റു. അതും സ്വന്തം തട്ടകത്തില്‍. ഐഎസ്‌എലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ ഒരു ഗോള്‍ തോല്‍വി. ആദ്യപകുതിയില്‍ സിമാവോ സബ്രോസ പെനല്‍റ്റിയിലൂടെ വടക്കുകിഴക്കന്മാരുടെ വിജയഗോള്‍ നേടി. സ്വന്തം തട്ടകത്തില്‍ രണ്ടാം പതിപ്പിലെ രണ്ടാം തോല്‍വിയാണ്‌ ചാമ്പ്യന്‍മാര്‍ക്കിത്‌. ജയത്തോടെ നോര്‍ത്ത്‌ ഈസ്റ്റ്‌ പോയിന്റ്‌പട്ടികയില്‍ ഏഴാംപടിയിലേക്കുയര്‍ന്നു. എട്ടു കളിയില്‍നിന്ന്‌ ഒമ്പതു പോയിന്റാണ്‌ അവര്‍ക്കുള്ളത്‌. കൊല്‍ക്കത്ത ഒരുസ്ഥാനം നഷ്ടമായി ആറിലെത്തി.

ഏഴാം മിനിറ്റില്‍ സിമാവോ എടുത്ത കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ ലോപെസിനെ അത്‌ലറ്റികോ പ്രതിരോധക്കാരന്‍ നാറ്റോ ബോക്‌സില്‍ വലിച്ചിട്ടതിനാണ്‌ റഫറി പെനല്‍റ്റി വിധിച്ചത്‌. കിക്കെടുത്ത സിമാവോയ്‌ക്ക്‌ പിഴച്ചില്ല. ഒമ്പതാം മിനിറ്റില്‍ വിരുന്നുകാര്‍ മുന്നിലെത്തി. ഇരുപകുതിയിലുമായി പന്തടക്കം സൂക്ഷിച്ച അത്‌ലറ്റികോയ്‌ക്ക്‌ നാര്‍ത്ത്‌ ഈസ്റ്റിന്റെ പ്രതിരോധം തകര്‍ക്കാനായില്ല. മിന്നുന്ന പ്രകടനവുമായി ഗോളി രഹ്നേഷും വടക്കുകിഴക്കന്മാരുടെ രക്ഷയ്‌ക്കെത്തി. ഇയാന്‍ ഹ്യൂമിന്റെയും സമീഖ്‌ ദൗത്തിയുടെയും ഗോളെന്നുറച്ച ഷോട്ടുകള്‍ രഹ്നേഷ്‌ തടുത്തിട്ടു.

മറുവശത്ത്‌ അത്‌ലറ്റികോ പ്രതിരോധം പലപ്പോഴും തകര്‍ന്നു. നോര്‍ത്ത്‌ ഈസ്റ്റിന്റെ ഫിനിഷിങ്ങിലെ പിഴവുകളാണ്‌ ചാമ്പ്യന്‍മാരെ വന്‍ തോല്‍വിയില്‍നിന്നു രക്ഷിച്ചത്‌. മുന്നേറ്റത്തില്‍ സിമാവോയും നിക്കോളാസ്‌ വെലെസും ബ്രൂണോ ഹെരേരയും ആവര്‍ത്തിച്ച്‌ ഗോളിനടുത്തെത്തിയിരുന്നു. പക്ഷേ, പോസ്റ്റിന്‌ തൊട്ടുരുമ്മിയും ഗോളി അമരീന്ദറിന്റെ ഗ്ലൗവില്‍ തട്ടിയും പന്ത്‌ പുറത്തേക്കു പോയി. പകരക്കാരനായി ഇറങ്ങിയ ഡിയോമാന്‍സി കമാറയ്‌ക്കും ദാദ്‌സെയ്‌ക്കും അത്‌ലറ്റികോ പ്രതിരോധം മറികടക്കാനായെങ്കിലും ലക്ഷ്യംകാണാനായില്ല.


No comments:

Post a Comment