Saturday, November 28, 2015

Match 50 Kerala Blasters 1 FC Goa 5


കൊച്ചി ∙ നന്ദി, ബ്ലാസ്റ്റേഴ്സ് നന്ദി. ‘വാഗ്ദാനങ്ങൾ നൽകൂ, എന്നെ കബളിപ്പിക്കൂ’ എന്നു കെഞ്ചുന്ന ശരാശരി മലയാളിക്ക് ഇനിയും വാഗ്ദാനങ്ങൾ നൽകാതെ ഐഎസ്എൽ രണ്ടാം പതിപ്പ് എന്ന പരിപാടി അവസാനിപ്പിച്ചതിനു നന്ദി. ബാക്കി മൽസരങ്ങളിൽ ആരൊക്കെ ജയിക്കും, തോൽക്കും, സമനില പിടിക്കും തുടങ്ങിയ കാര്യങ്ങൾ നോക്കി മനക്കണക്കു മെനയാനും മനപ്പായസമുണ്ണാനും ഞങ്ങളെ, ആരാധകരെ പ്രേരിപ്പിക്കാത്തതിനും നന്ദി. 

കേരള ബ്ലാസ്റ്റേഴ്സിന് അവസാന ഹോംമാച്ചിൽ എഫ്സി ഗോവയോട് 1--5ന്റെ തോൽവി. ഡിസംബർ മൂന്നിന് ഡൽഹി ഡൈനമോസിനെതിരായ അവസാന എവേ മാച്ചിന്റെ ഫലം കാത്തിരിക്കേണ്ടതില്ല. പ്രാഥമിക ഘട്ടത്തിൽത്തന്നെ പുറത്താകുന്ന ആദ്യ ടീമെന്ന ചീത്തപ്പേരും ബ്ലാസ്റ്റേഴ്സിനു സ്വന്തം. രണ്ടാം മിനിറ്റിൽ സ്പാനിഷ് താരം പുൾഗയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ കണക്കിനു പ്രഹരിക്കുകയായിരുന്നു ഗോവ. ബ്രസീലുകാരൻ സ്ട്രൈക്കർ റെയ്നാൾഡോയുടെ ഹാട്രിക്ക് തിളക്കത്തിലാണു ഗോവയുടെ വിജയം. ജോഫ്രി ഗോൺസാലെസ് (12-ാം മിനിറ്റ്), റെയ്നാൾഡോ (29, 50, 61 മിനിറ്റുകൾ), മന്ദാർ റാവു ദേശായി (64-ാം മിനിറ്റ്) എന്നിവർ ഗോവയ്ക്കുവേണ്ടി സ്കോർ ചെയ്തു.

ഞങ്ങൾ അഭിമാനികളാണ്, ആരുടെയും സഹായം ഞങ്ങൾക്കുവേണ്ട എന്നു പറയുന്നതുപോലെയാണു ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ഗോവയെയും പിന്നാലെ ഡൽഹിയെയും തോൽപിക്കണം എന്നിട്ടു മറ്റു മൽസരങ്ങളുടെ ഫലങ്ങൾക്കു കാത്തിരിക്കണം എന്ന പോയിന്റ് പട്ടിക കണക്കുകളിൽ മനസ്സർപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കലൂർ സ്റ്റേഡിയത്തിൽ എത്തിയത്. ജയിച്ചേ തീരൂ എന്ന വാശിയിൽ ആദ്യ നിമിഷങ്ങൾ പന്തുതട്ടിയതും ബ്ലാസ്റ്റേഴ്സ് തന്നെ. രണ്ടാം മിനിറ്റിൽ പുൾഗ ഗോളടിക്കുകയും ചെയ്തു. കൊച്ചിയിലെ മൽസരങ്ങളിലാദ്യമായി ബ്ലാസ്റ്റേഴ്സ് ആരാധകരിലൊരാൾ, ഗോളടിച്ചതിന്റെ തൊട്ടടുത്ത നിമിഷത്തിൽ, ടീം കുപ്പായമണിഞ്ഞു മൈതാനമധ്യത്തിലിറങ്ങി കളിക്കാരെ ഉമ്മവച്ചു. ആരാധകനെ പൊലീസ് പൊക്കി, സ്റ്റേഡിയത്തിൽനിന്നു നീക്കി. ഗോളടിച്ചതിന്റെ ആവേശത്തിൽ മൈതാനത്തിറങ്ങിയ ആ ആരാധകൻ ബാക്കിയുള്ള കളി കണ്ടില്ലെങ്കിൽ അത് അയാളുടെ ഭാഗ്യം. 

ആദ്യപകുതി തീരുംമുൻപേ ഗോവ കളി നിയന്ത്രണത്തിലാക്കി. രണ്ടു ഗോളടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ കളിയാസൂത്രകൻ ഹോസു പ്രീറ്റോയെന്ന സ്പാനിഷ് താരം ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ ഗോവയുടെ ജോഫ്രിയുമായി ഇടികൂടി ചുവപ്പുകാർഡ്കണ്ടു പുറത്തുപോയി. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ പൊളിച്ചടുക്കി. ആദ്യപകുതിയിൽത്തന്നെ ഡിഫൻഡർ സൗമിക് ദേ പരുക്കേറ്റു പുറത്തുപോയതും ഹാട്രിക് വീരൻ റെയ്നാൾഡോയെ ആദ്യപകുതിയിൽ ഒരുപരിധിവരെ തളച്ചിട്ട പീറ്റർ കർവാലോയെ ബ്ലാസ്റ്റേഴ്സ് കോച്ച് രണ്ടാം പകുതിയിൽ തിരിച്ചുവിളിച്ചതും കളിക്കെടുതിക്ക് ഇടയാക്കി. അവസാനത്തെ 20 മിനിറ്റ് ദുരിതാശ്വാസമെന്നോണം ഗോവക്കാർ കണക്കാക്കിയോ? കൂടുതൽ ഗോളടിക്കാതെ, ഗോളിനുവേണ്ടി ആർത്തിപിടിക്കാതെ ഗോവക്കാർ സംയമനം കാണിച്ചതുപോലെ തോന്നി. അപ്പോൾ, ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി കാണികൾ ബ്ലാസ്റ്റേഴ്സിനെ കൂവി. 

കളിയുടെ കഥ പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്തൊരു കാര്യംകൂടിയുണ്ട്. 15-ാം മിനിറ്റിലാണു സംഭവം. ഡാഗ്നൽ നീട്ടിക്കൊടുത്ത പന്തുമായി എതിർബോക്സിലെത്തിയ മുഹമ്മദ് റാഫിയെ ഗോവയുടെ ഫ്രഞ്ച് ഡിഫൻഡർ ഗ്രിഗറി അർനോലിൻ വീഴ്ത്തിയത് റഫറി കണ്ടില്ല, അഥവാ കണ്ടില്ലെന്നു നടിച്ചു. ബ്ലാസ്റ്റേഴ്സിനു നഷ്ടമായതൊരു പെനൽറ്റി കിക്ക്, ഗോളവസരം. അതു ഗോളായിരുന്നെങ്കിൽ ചിലപ്പോൾ ചിത്രം മാറുമായിരുന്നു. 


ഗോവന്‍ ഗോള്‍ സുനാമിയില്‍
ബ്ലാസ്‌റ്റേഴ്‌സ്‌ ഒലിച്ചുപോയി (5-1)
കൊച്ചി
ടീമുടമ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കണ്‍മുന്നില്‍ വെച്ച്‌ ഗോവന്‍ എഫ്‌.സി ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കി
ഒന്നാം പകുതിയില്‍ രണ്ടാം മിനിറ്റില്‍ പുള്‍ഗ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗോള്‍ നേടി. തിരിച്ചടിച്ച ഗോവ 12 -ാം മിനിറ്റില്‍ സമനില നേടി. 29-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോ ലീഡ്‌ നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോ തന്റെ രണ്ടാം ഗോളും 61-ാംമിനിറ്റില്‍ ഹാട്രിക്കും തികച്ചു. രണ്ടാം പകുതിയുടെ 64-ാം മിനിറ്റില്‍്‌ മന്‍ദാര്‍ ദേശായി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (5-1)
റെയ്‌നാള്‍ഡോയുടെ ആദ്യത്തെ ഹാട്രിക്കും ലീഗിലെ നാലാമത്തെ ഗോളും ഈ സീസണിലെ ആറാമത്തെ ഹാട്രിക്കും ഇന്നലെ കുറിച്ചു. (മെന്‍ഡോസ, ഹ്യൂം എന്നിവര്‍ രണ്ടും ഛെത്രിയുടെ വകയായി ഒരു ഹാട്രിക്കും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്‌്‌).
ഈ ജയത്തോടെ ഗോവ 22 പായിന്റോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ എത്തി.
ബ്ലാസ്റ്റേഴ്‌സ്‌ അപ്രസക്തമായ ഡിസംബര്‍ മൂന്നിനു നടക്കുന്ന അവസാന മത്സരത്തില്‍ ഡല്‍ഹിയെ നേരിടും
കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാണം കെട്ട അവസാന മത്സരം കാണുവാന്‍ ആവേശം കൈവിടാതെ മഞ്ഞക്കുപ്പായവുമായി 32,313 പേരാണ്‌ ഗാലറിയില്‍ എത്തിയത്‌. പക്ഷേ, സ്വന്തം ആരാധകരോട്‌ നീതികരിക്കാനുള്ള ഒരു ശ്രമംപോലും കേരള ബ്ലാസ്‌റ്റേഴ്‌സിന്‍െ ഭാഗത്തു നിന്നും ഉണ്ടായില്ല.
നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്ത നിലയില്‍ സ്വന്തം തട്ടകത്തില്‍ അവസാന മത്സരത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ടാം മിനിറ്റില്‍ ആദ്യ വെടി പൊട്ടിച്ചു. വലതു വിംഗിലൂടെ പുള്‍ഗയുടെ കുതിപ്പ്‌ ജെര്‍മെനിലേക്ക്‌. ഗോള്‍ ലൈനിനു സമാന്തരമായി നീങ്ങിയ ജെര്‍മെന്‍ മുന്നില്‍ വന്ന ഗോവന്‍ പ്രതിരോധനിരക്കാരന്‍ ലൂസിയാനെയും ഡ്രിബിള്‍ ചെയ്‌തു ബോക്‌സിനകത്തു കയറി വന്ന പുള്‍ഗയ്‌ക്കു നല്‍കി. പന്ത്‌ കിട്ടിയ പുള്‍ഗ മുന്നിലേക്കു കയറിയ ഗോളി കട്ടിമാണിയെ വെട്ടിച്ച്‌ അദ്യ പോസ്‌റ്റിനരുകിലൂടെ വെടിയുണ്ടപോലെ നിലംപറ്റിയ ഷോട്ടില്‍ വലയിലേക്ക്‌ പന്തടിച്ചുകയറ്റി(1-0)
ബ്ലാസ്‌റ്റേഴ്‌സിന്റെയും ഗാലറിയുടേയും ഈ സന്തോഷം അല്‍പ്പായുസായി 12-ാം മിനിറ്റില്‍ ക്ലിനിക്കല്‍ ഫിനീഷിലൂടെ ഗോവന്‍ സമനില. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ലോബില്‍ റെയ്‌നാള്‍ഡോ ഒലിവേരയുടെ ബോക്‌സിനു മുന്നിലേക്കുള്ള പാസ്‌ മാര്‍ക്ക്‌ ചെയ്യാതെ നിന്ന ജോഫ്രി മത്തേവൂ ക്ലീനായി വലയിലാക്കി (1-1).
ലീഡ്‌ നേടാനുള്ള ബ്ലാസ്റ്റേഴ്‌സ്‌ നീക്കം 15-ാംമിനിറ്റില്‍ മൂഹമ്മദ്‌ റാഫിയില്‍ നിന്നും. ബോക്‌സിനകത്തു പന്തുമായി കയറിയ റാഫിയെ ഗോവയുടെ ഫ്രഞ്ചുകാരന്‍ ഡിഫെന്‍്‌ഡര്‍ ഗ്രിഗറി അര്‍ണോളിന്‍ ടാക്ലിങ്ങിലൂടെ വീഴ്‌ത്തിക്കൊണ്ട്‌്‌ തടയിട്ടു. പെനാല്‍ട്ടി കിക്കിനു ബ്ലാസ്‌റ്റേഴ്‌സ്‌ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും റഫ്‌റി അനുവദിച്ചില്ല.
ഗോള്‍കീപ്പര്‍ ബൈ വാട്ടറുടെ കാര്യക്ഷമതയില്ലായ്‌മയും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയുടെ ഒത്തിണക്കമില്ലായ്‌തമയും ഗോവ മുതലാക്കി 29-ാം മിനിറ്റില്‍ മുന്നിലെത്തി. ലിയോണാര്‍ഡോ മൗറ- മന്‍ദാര്‍ റാവു കൂട്ടുകെട്ടിന്റെ അളന്നുകുറിച്ച നീക്കം ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ റെയ്‌നാള്‍ഡോയിലൂടെ ഗോളായി . മൂന്നു പേരെയും മാര്‍ക്ക്‌ ചെയ്യാന്‍ തക്ക നീക്കം ബ്ലാസ്റ്റേഴസിന്റെ പ്രതിരോധനിരയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. റെയ്‌നാള്‍ഡോ രണ്ടാം പോസ്‌റ്റിലേക്കു നിറയൊഴിക്കുമ്പോള്‍ കാഴ്‌ചക്കാരായി മാറിനില്‍ക്കുകയായിരുന്നു ബ്ലാസ്‌റ്റഴ്‌സിന്റെ പ്രതിരോധനിര. (2-1).
ആദ്യ പകുതി പകുതി വഴിയെത്തുമ്പോള്‍ സൗമിക്‌ ഡേ പരുക്കേറ്റുപുറത്തായി പകരം ഇഷ്‌ഫാഖ്‌്‌ എത്തി. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ പുള്‍ഗയുടെ ക്രോസില്‍ ഡഗ്നലിന്റെ ഹെഡ്‌ ചെയ്യാനുള്ള ശ്രമം ഇഞ്ച്‌ വ്യത്യാസത്തില്‍ പാഴായതോടെ സമനില മോഹം അവസാനിച്ചു.
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ ബ്ലാസ്റ്റേഴ്‌സിനു മറ്റൊരു പ്രഹരം. ഗോവന്‍ ഗോള്‍മുഖത്ത്‌ നടന്ന കൂട്ടപ്പൊരിച്ചിലില്‍ ഹോസു ഗോവയുടെ ആദ്യഗോളുടമ ജോഫ്രിയെ ഉന്തിതാഴെയിട്ടു. തുടര്‍ന്നു ചുവപ്പ്‌ കാര്‍ഡ്‌ ഹോസു പുറത്ത്‌. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനു രണ്ടാം പകുതി 10 പേരുമായി പൂര്‍ത്തിയാക്കേണ്ട ഗതികേടിലായി.
രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ ഗോവ മൂന്നാം ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ നിക്ഷേപിച്ചു. രണ്ടാം ഗോള്‍ നേടിയ റെയ്‌നാള്‍ഡോയുടെ വകയാണ്‌ 50 -ാം മിനിറ്റിലെ മൂന്നാം ഗോളും. ഇടത്തെ പാര്‍ശ്വത്തില്‍ നിന്നും മന്‍ദാറിന്റെ ക്രോസ്‌ സ്വീകരിച്ച റെയ്‌നാള്‍ഡോ വളരെ അനായാസം വലയിലാക്കി (3-1). 10പേരുമായി കളിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിനെ ഗോവക്കാര്‍ നിലംപരിശാക്കുകയായിരുന്നു. 61-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോ മലയാളി താരം സി.എസ്‌ സബീത്തിന്റെ അളന്നുകുറിച്ച പാസില്‍ ഹാട്രിക്‌ തികച്ചു (4-1).
ഗോവന്‍ ഗോള്‍ കാര്‍ണിവല്‍ വീണ്ടും തുടര്‍ന്നു
64-ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ വേട്ടയ്‌ക്കു വഴിമരുന്നിട്ട മന്‍ദാര്‍ ദേശായി തന്റെ വകയും പ്രഹരമേല്‌പ്പിച്ചു. ലിയോ മൗറയില്‍ നിന്നുള്ള പാസില്‍ മന്‍ദാര്‍ അളന്നു കുറിച്ച 20 വാര അകലെ നിന്നുള്ള ഷോട്ടില്‍ വലകുലുക്കി (5-1).
രണ്ടാപകുതിയില്‍ തുടരെ വന്ന ഗോവന്‍ സുനാമിയില്‍ പിടിച്ചു നില്‍ക്കാനുള്ള വൈക്കോല്‍ തുമ്പുപോലും ബ്ലാസ്‌റ്റേഴ്‌സിനുണ്ടായില്ല. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ ദാഹം അവസാനിപ്പിച്ച ഗോവക്കാര്‍പരസ്‌പരം പന്തു തട്ടി മത്സരം സ്വന്തം കാലുകളില്‍ ഒതുക്കി നിര്‍ത്തി.
സ്റ്റേഡിയത്തിനു പുറത്തു പ്രതിഷേധം
അകത്ത്‌ പിന്തുണയും
ബ്ലാസ്റ്റേഴ്‌സിന്റെ വിധി കഴിഞ്ഞ മത്സരത്തോടെ വിധിയെഴുതിയതിനാല്‍ ഇന്നലെ കളികാണുവാന്‍ എത്തിയവരുടെ എണ്ണം പകുതിയായി കുറഞ്ഞു.
ടീം മാനേജ്‌മെന്റിനെതിരെ വായമൂടിക്കെട്ടിയുള്ള പ്രതിഷേധം സ്റ്റേഡിയത്തിനു പുറത്ത്‌ ചുറ്റിയടിച്ചു. എന്നാല്‍ ഗാലറിയില്‍ തോറ്റാലും ജയിച്ചാലും ടീമിനോടൊപ്പം എന്ന ബാനറുകളുമായാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ കടുത്ത ആരാധകര്‍ എത്തിയത്‌.
ബ്ലാസ്‌റ്റേഴ്‌സ്‌ ടീമില്‍ ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി.സന്ദീപ്‌ നന്ദിയെ ഒഴിവാക്കി ഗോള്‍ പോസ്‌റ്റിനു കീഴില്‍ സ്‌റ്റീഫന്‍ ബൈവാട്ടര്‍ എത്തി. ആദ്യ ഇലവനില്‍ കോയിമ്പ്രയ്‌ക്കു പകരം മുഹമ്മദ്‌ രാഫിയും മെഹ്‌താബ്‌ ഹുസൈനു പകരം പീറ്റര്‍ കര്‍വാലോയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു; ഗോവ പ്ലേ ഓഫില്‍


ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയുടെ (29, 50, 61) പ്രകടനമാണ് ഗോവയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്
കൊച്ചി: അവസാന ഹോം മാച്ചില്‍ ഗോവയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ സീസണിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു. ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയുടെ (29, 50, 61) പ്രകടനമാണ് ഗോവയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ആദ്യ പകുതിയുടെ അവസാനം ഹോസു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്തു പേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയ്ക്കിറങ്ങിയത്.
ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ കൂടി നേടി ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ത്തി. ജോഫ്രെ (12-ാം മിനിറ്റ്), മന്ദര്‍ റാവു ദേശായ് (64) എന്നിവരാണ് ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. രണ്ടാം മിനിറ്റില്‍ പുള്‍ഗയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്.
39-ാം മിനിറ്റില്‍ സൗമികിന് പകരം ഇഷ്ഫഖ് അഹമ്മദിനെ ഇറക്കിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കാര്‍വാലോയ്ക്ക് പകരം മലയാളി താരം സി കെ വിനീതിനെയും റാഫിക്ക് പകരം മെഹ്താബ് ഹുസൈനെയും ഇറക്കിയിരുന്നു. അറുപതാം മിനിറ്റില്‍ മലായാളി താരം സബീത്തിനെ പിന്‍വലിച്ച് ബിക്രംജിത് സിങ്ങിന് അവസരം നല്‍കിയ ഗോവന്‍ കോച്ച് അവസാന നിമിഷത്തില്‍ ജോഫ്രെയ്ക്ക് പകരം മലയാളി താരം ഡെന്‍സണെ കളത്തിലിറക്കി. 87-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിനായി ലിയോ മോറയെയും ഗോവ പിന്‍വലിച്ചിരുന്നു.
ജയത്തോടെ ഗോവ ഡല്‍ഹിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളില്‍ 22 പോയന്റുമായി പ്ലേ ഓഫ് ബെര്‍ത്തും ഗോവ ഉറപ്പിച്ചിട്ടുണ്ട്. 13 മത്സരങ്ങളില്‍ 23 പോയന്റുമായി ആദ്യ സ്ഥാനത്തുള്ള കൊല്‍ക്കത്തയും പ്ലേ ഓഫിലെത്തിയിട്ടുണ്ട്. 13 മത്സരങ്ങളില്‍ 21 പോയന്റുമായി ഡല്‍ഹിയാണ് മൂന്നാമത്.
13 മത്സരങ്ങളില്‍ 12 പോയന്റ് മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അവസാനമാണ്. സാങ്കേതികമായി ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും ഈ തോല്‍വിയോടെ അവസാനിച്ചു.
ലൈനപ്പ്
കേരള ബ്ലാസ്‌റ്റേഴ്‌സ്: ബൈവാട്ടര്‍ (ഗോള്‍ കീപ്പര്‍), ആന്റോണിയോ ജെര്‍മെയ്ന്‍, ക്രിസ് ഡാഗ്നല്‍, മുഹമ്മദ് റാഫി, ഹോസു, പീറ്റര്‍ കാര്‍വാലോ, പുള്‍ഗ, സൗമിക് ഡേ, സന്ദേശ് ജിംഗാന്‍, പീറ്റര്‍ റമേജ്, ദീപക്.
എഫ്‌സി ഗോവ: ലക്ഷ്മികാന്ത് കട്ടിമണി (ഗോള്‍ കീപ്പര്‍), റെയ്‌നാല്‍ഡോ, മന്ദര്‍റാവു ദേശായ്, ജോഫ്രെ, സി എസ് സബീത്ത്, ജോസാഥന്‍ ലൂക്ക, പ്രണയ് ഹാല്‍ദാര്‍, ദേബബ്രത റോയ്, ഗ്രിഗറി അര്‍നോലിന്‍, ലൂസിയോ, ലിയോ മോറ.

മഞ്ഞയില്‍ വെള്ള വിരിച്ചു

കൊച്ചി > ഒന്നാന്തരമായി തുടങ്ങിയ മണ്ണില്‍ ഒന്നുമല്ലാതെ കേരളാ ബ്ളാസ്റ്റേഴ്സ് അവസാനിച്ചു. കൊച്ചിയില്‍ സ്വന്തം കാണികളുടെ മുന്നില്‍ ഹൃദയഭേദകമായ തോല്‍വിയോടെ. എഫ്സി ഗോവയ്ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ബ്ളാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞത്. ഗോവയുടെ വെള്ളക്കുപ്പായക്കാര്‍ ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞയില്‍ നിറഞ്ഞാടി. റെയ്നാള്‍ഡോയും സംഘവും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ളാസ്റ്റേഴ്സിനെ വെള്ളപുതപ്പിച്ചു.

ഒക്ടോബര്‍ ആറിന് ഈ മണ്ണിലായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്തുകൊണ്ട്. അവസാനമായി വീണ്ടും തിരികെയെത്തുമ്പോള്‍ മാന്യമായ പ്രകടനം മാത്രമായിരുന്നു പ്രതീക്ഷ. പക്ഷെ, ശരാശരിയിലും താഴ്ന്ന പ്രകടനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടീം ആരാധകരെ പരിഹസിച്ചു. ഗോളടിക്കാനോ തടുക്കാനോ അറിയാത്ത ടീമിന്റെ കളിക്ക് സച്ചിനും കൊച്ചി സ്റ്റേഡിയത്തില്‍ സാക്ഷിയായിരുന്നു. ഇനി ഡല്‍ഹി ഡൈനാമോസിനെതിരെയാണ് അവസാന കളി. ഡല്‍ഹിയില്‍. പക്ഷെ, അത് സാങ്കേതികമായ ഒരു ചടങ്ങ് മാത്രം.

നേര്‍ത്ത സാധ്യതയുമായിട്ടാണ് ബ്ളാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. ജയിച്ചാല്‍ മാത്രം ഉണരുന്ന പ്രതീക്ഷ. കളിയുടെ രണ്ടാം മിനിറ്റില്‍ വിക്ടര്‍ പുള്‍ഗ മനോഹരമായി ഗോവന്‍ വല കുലുക്കി. ബ്ളാസ്റ്റേഴ്സ് സ്വപ്നംകണ്ടു. പക്ഷെ, കളി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ആദ്യം ജോഫ്രിയിലൂടെ. പിന്നാലെ റെയ്നാള്‍ഡോയിലൂടെ മൂന്നെണ്ണം. അതിനിടയില്‍ ജോഫ്രിയെ അപകടരമായി ഫൌള്‍ചെയ്ത് ഹോസു കുറിയാസ് ബ്ളാസ്റ്റേഴ്സിന്റെ അപമാനത്തിന് ആക്കംകൂട്ടി.
ഒടുവില്‍ മന്ദാര്‍റാവു ദേശായി ഗോവയുടെ അഞ്ചാംഗോളും അടിച്ചിട്ടു. ഗോവ സെമിയിലേക്ക്. 
കഴിഞ്ഞ സീസണില്‍ കാണിച്ച പോരാട്ടവീര്യത്തിന്റെ നിഴല്‍പോലുമായില്ല ഇക്കുറി ബ്ളാസ്റ്റേഴ്സ്. മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം ഇയാന്‍ ഹ്യൂമിനെപ്പോലുള്ള മികച്ച താരങ്ങള്‍ കൂടുമാറിപ്പോയപ്പോള്‍ നിലവാരം കുറഞ്ഞ കളിക്കാരാണ് ബ്ളാസ്റ്റേഴ്സ് പാളയത്തിലെത്തിയത്.

പീറ്റര്‍ ടെയ്ലറെന്ന വിഖ്യാത കോച്ചും ഇടയ്ക്കു വിട്ടുപോയി. മാര്‍ക്വീ താരമില്ലാത്ത, പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ കൊണ്ടുവരാത്ത ഒരു ടീമിന്റെ അനിവാര്യമായ പതനമായിരുന്നു ബ്ളാസ്റ്റേഴ്സ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഏറ്റുവാങ്ങിയത്. ടെറി ഫെലാനെന്ന കോച്ചിന് ഈ ടീമിനെ വച്ച് ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.മുന്‍ മത്സരങ്ങളിലെന്നപോലെ ആദ്യ മിനിറ്റില്‍ത്തന്നെ ബ്ളാസ്റ്റേഴ്സ് ആക്രമിച്ചു. അന്റോണിയോ ജര്‍മന്റെ നീക്കത്തില്‍നിന്ന് പുള്‍ഗയുടെ ഗോള്‍. പിന്നാലെ മുഹമ്മദ് റാഫിയെ ഗോവന്‍ താരങ്ങള്‍ ബോക്സില്‍ ചവിട്ടിവീഴ്ത്തിയതിന് ബ്ളാസ്റ്റേഴ്സിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി റഫറി അനുവദിച്ചില്ല.

രണ്ടാം മിനിറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ മഞ്ഞക്കുപ്പായക്കാര്‍ക്കു കഴിഞ്ഞില്ല. കളിയുടെ കടിഞ്ഞാണ്‍ റെയ്നാള്‍ഡോയും ജോഫ്രിയും മന്ദാറും ഏറ്റെടുത്തു. ബ്ളാസ്റ്റേഴ്സ് പ്രതിരോധം പിളരാന്‍ തുടങ്ങി. സന്ദേശ് ജിങ്കന്‍ പലപ്പോഴും സ്ഥാനംതെറ്റി. 12–ാം മിനിറ്റില്‍ ജോഫ്രിയുടെ വലതുഭാഗത്തുനിന്നുള്ള തകര്‍പ്പനടി ഗോളി സ്റ്റീവന്‍ ബൈവാട്ടറിനെ കാഴ്ചക്കാരനാക്കി വല തുളച്ചു. 17 മിനിറ്റിനുള്ളില്‍ അടുത്തതും വന്നു. പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് മന്ദാറിന്റെ കുതിപ്പ്. മന്ദാര്‍ ലിയോ മൌറയ്ക്കു നല്‍കി. മൌറ റെയ്നാള്‍ഡോയ്ക്ക്. ബ്രസീലുകാരന്‍ വലകുലുക്കി.


45 മിനിറ്റ്വരെ ബ്ളാസ്റ്റേഴ്സ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ജര്‍മനിലൂടെ ഒറ്റപ്പെട്ട ചില നീക്കങ്ങളും നടത്തി. എന്നാല്‍, ഇടവേളയ്ക്കുള്ള വിസില്‍ മുഴങ്ങുന്നതിനിടെ ബ്ളാസ്റ്റേഴ്സിന് മറ്റൊരു അപകടംകൂടി സംഭവിച്ചു. ജോഫ്രിയെ പിടിച്ചുവലിച്ച ഹോസു, ഗോവന്‍ താരത്തിന്റെ നെഞ്ചില്‍ ഇടിക്കുകയുംചെയ്തു. റഫറി ചുവപ്പുകാര്‍ഡ് വീശി. പത്തുപേരുമായി കളി പൂര്‍ത്തിയാക്കാന്‍ വന്ന ബ്ളാസ്റ്റേഴ്സിനെ ഗോവ പിന്നെ കണക്കിനു ശിക്ഷിച്ചു. ഇതിനിടെ റെയ്നാള്‍ഡോ ഹാട്രിക് നേടുകയുംചെയ്തു.

ഇതിലും വലുതൊന്നും വരാനില്ലായിരുന്നു


കൊച്ചി: ഇതിലും വലുതൊന്നും വരാനില്ലായിരുന്നു. സീക്കോയുടെ കുട്ടികള്‍ കുരുതിക്കളമാക്കിയ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവക്കാര്‍ ഗോളില്‍ ആറാടി. ഏതാനും മത്സരങ്ങളുടെ ഇടവേളയ്‌ക്കു ശേഷം കളികാണാനെത്തിയ ടീമുടമ സച്ചിന്‍ തെണ്‌ടുല്‍ക്കറുടെ സാന്നിധ്യത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമ്പൂര്‍ണ പരാജയം. 5-1ന്‌ വിജയമുറപ്പിച്ച ഗോവ 22 പോയിന്റോടെ ഐഎസ്‌എല്‍ രണ്‌ടാം സീസണിലെ സെമിഫൈനലിലെത്തുന്ന മൂന്നാമത്തെ ടീമായി. അറ്റ്‌ലറ്റികോ ഡി കോല്‍ക്കൊത്തയും ഡല്‍ഹി ഡൈനാമോസും നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു. കേരളം ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡിസംബര്‍ മൂന്നിന്‌ ഡല്‍ഹി ഡൈനാമോസിനെ നേരിടും.

വിക്ടര്‍ പുള്‍ഗയുടെ ഗോളില്‍ രണ്‌ടാം മിനിറ്റില്‍ മുന്നിലെത്തിയ ആതിഥേയര്‍ ആദ്യപകുതിയില്‍ തന്നെ രണ്‌ടു ഗോളുകള്‍ വഴങ്ങി ലീഡ്‌ നഷ്ടപ്പെടുത്തി. ആദ്യപകുതിയുടെ അധികസമയത്ത്‌ ഹോസു കുറിയാസ്‌ ചുവപ്പുകാര്‍ഡ്‌ കണ്‌ടു പുറത്തായതോടെ രണ്‌ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ഗോവക്കാര്‍ക്കായിരുന്നു. ഹാട്രിക്കോടെ ബ്രസീലിയന്‍ താരം റൈനാള്‍ഡോ കളിയുടെ താരമായി. സ്‌പെയിന്‍ താരം ജോഫ്രെയും ഇന്ത്യന്‍ താരം മന്ദര്‍ റാവു ദേശായിയുമായിരുന്നു ഗോവയുടെ മറ്റു ഗോളുകള്‍ നേടിയത്‌.

പതിവുപോലെ കിക്കോഫില്‍നിന്നു തന്നെ എതിര്‍ ഗോള്‍മുഖം ലക്ഷ്യം വച്ച ബ്ലാസ്‌റ്റേഴ്‌സ്‌ രണ്‌ടാം മിനിറ്റില്‍ തന്നെ ലക്ഷ്യംകണ്‌ടു. ദീപക്‌ മണ്ഡല്‍ ഡഗ്‌നലിനു നല്‍കിയ പാസ്‌ മധ്യനിരയില്‍ നേരെ വിക്ടര്‍ പുള്‍ഗയിലേക്ക്‌. ഇടതുവിംഗിലൂടെ കയറി വന്ന അന്റോണിയോ ജര്‍മന്‍ ഗോവന്‍ പ്രതിരോധനിരക്കാരനെ വെട്ടിച്ച്‌ ഗോള്‍മുഖത്തേക്ക്‌ ക്രോസ്‌ ചെയ്‌തു. പാഞ്ഞെത്തിയ പുള്‍ഗ ഇടംകാല്‍കൊണ്‌ട്‌ പന്ത്‌ വലയിലേക്കു കോരിയിട്ടപ്പോള്‍ ഗോവന്‍ ഗോളി ലക്ഷ്‌മികാന്ത്‌ കട്ടിമണി നിസഹായനായിരുന്നു.

പതിനൊന്നാം മിനിറ്റില്‍ ദിയോ മോറയുടെ നേതൃത്വത്തില്‍ നല്ലൊരു ഗോവന്‍ നീക്കം. ജോഫ്രെ റൈനാള്‍ഡോയ്‌ക്കു നല്‍കിയ പന്ത്‌ ബ്ലാസ്റ്റേഴ്‌സ്‌ നായകന്‍ പീറ്റര്‍ റാമേജ്‌ തടഞ്ഞിട്ടു. ഈ ആശ്വാസത്തിന്‌ അധികം ആയുസുണ്‌ടായില്ല. ഇടതുവിംഗിലൂടെ കയറി വന്ന്‌ റൈനാള്‍ഡോ ബോക്‌സിനുള്ളിലേക്ക്‌ തള്ളിക്കൊടുത്ത പന്ത്‌ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്നിരുന്ന ജോഫ്രെ അനായാസം വലയ്‌ക്കുളളിലാക്കി. ഐഎസ്‌എലിലെ ഈ സീസണിലെ ജോഫ്രെയുടെ ആദ്യഗോളായിരുന്നു ഇത്‌.

15-ാം മിനിറ്റില്‍ ഗോവന്‍ ബോക്‌സിനുള്ളില്‍ റാഫിയെ വീഴ്‌ത്തിയതിന്‌ പെനാല്‍റ്റിക്കായി ബ്ലാസ്റ്റേഴ്‌സ്‌ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 29-ാം മിനിറ്റില്‍ റൈനാള്‍ഡോയുടെ ആദ്യ ഗോള്‍. മധ്യനിരയില്‍ നിന്നും മോറ നടത്തിയ മുന്നേറ്റം. ക്രോസ്‌ ലഭിച്ചത്‌ മന്ദിറിന്‌. മന്ദിറില്‍ നിന്നും വീണ്‌ടും മോറക്ക്‌. ഗോള്‍മുഖത്ത്‌ തൊട്ടടുത്തു നിന്നും മോറയുടെ പാസ്‌ റൈനാള്‍ഡോവിന്‌. ഗോള്‍മുഖത്തിന്റെ ഒഴിഞ്ഞു കിടന്ന വലതു മൂലയിലേക്ക്‌ ദീപക്‌ മണ്ഡലിന്റെ പ്രതിരോധം ഭേദിച്ച്‌ റൈനാള്‍ഡോയുടെ ഗോള്‍. 2-1 ന്‌ ഗോവ മുന്നില്‍.

മധ്യനിരയില്‍ വിക്ടര്‍ പുള്‍ഗയും ഹോസുവും വിംഗില്‍ ജര്‍മനും ചില അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും ഗോളാക്കാനായില്ല. ഡഗ്നലും റാഫിയും തീര്‍ത്തും പരാജയപ്പെട്ട നിമിഷങ്ങളായിരുന്നു അത്‌. മറുഭാഗത്ത്‌ കളിയുടെ നിയന്ത്രണം ഗോവ പിടിച്ചെടുത്തു.

മധ്യനിരയില്‍ ബ്രസീല്‍ താരങ്ങളായ മോറയുടെയും റൈനാള്‍ഡോയുടെയും വിളയാട്ടം. അവരെ തടഞ്ഞുനിര്‍ത്താന്‍ റാമേജിന്റെയും ജിംഗന്റെയും ശ്രമങ്ങള്‍. 39-ാം മിനിറ്റില്‍ സൗമിക്‌ ഡേക്കു പകരം ഇഷ്‌ഫാക്‌ അഹമ്മദിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സിന്റെ പരീക്ഷണം. 44-ാം മിനിറ്റില്‍ കൗണ്‌ടര്‍ അറ്റാക്കില്‍നിന്നു ബ്ലാസ്റ്റേഴ്‌സിന്‌ ഒരവസരം. വിക്ടര്‍ പുള്‍ഗ വലതു വിംഗിലൂടെ കയറി വന്ന്‌ ബോക്‌സിലേക്ക്‌ നല്‍കിയ ക്രോസില്‍ ഡാഗ്നലിന്റെ കാല്‍ പതിയും മുമ്പ്‌ അര്‍നോളിന്റെ ക്ലിയറന്‍സ്‌.

ആദ്യ പകുതി അധികസമയത്തേക്കു നീണ്‌ടപ്പോള്‍ കളി പരുക്കനായി. ജോഫ്രെയും ഹോസുവും തമ്മില്‍ പന്തിനായി നടത്തിയ പോരാട്ടം കയ്യാങ്കളിയിലാണ്‌ അവസാനിച്ചത്‌. ജോഫ്രെയുടെ മുട്ടു കൈ ഹോസുവിന്റെ ചുണ്‌ടിലിടിച്ച്‌ ചോര പൊടിഞ്ഞു. സമനില തെറ്റിയ ഹോസു ജോഫ്രെയെ വയറ്റിലിടിക്കുകയും തള്ളി താഴെയിടുകയും ചെയ്‌തു. ഇരുടീമംഗങ്ങളും ഒഫീഷ്യല്‍സും തമ്മില്‍ സൈഡ്‌ ലൈനിനു സമീപം ഉന്തും തള്ളും നടക്കുന്നതിനിടെ ഹോസുവിന്‌ റഫറി ദിലാന്‍ പെരേരയുടെ ചുവപ്പുകാര്‍ഡ്‌.

പത്തു പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ്‌ പടയ്‌ക്കു മുകളില്‍ രണ്‌ടാം പകുതിയുടെ തുടക്കം മുതലേ ഗോവന്‍ സമ്മര്‍ദം. മെഹ്‌താബിനെയും സി.കെ. വിനീതിനെയും ഇറക്കി പിടിച്ചുനില്‍ക്കാനുള്ള ടെറി ഫെലാന്റെ വിഫലശ്രമം. അമ്പതാം മിനിറ്റില്‍ ദുര്‍ബലമായ ബ്ലാസ്റ്റേഴ്‌സ്‌ പ്രതിരോധത്തെ പിളര്‍ത്തി റൈനാള്‍ഡോയുടെ രണ്‌ടാം ഗോള്‍; ഗോവയുടെ മൂന്നാമത്തേതും. മന്ദര്‍റാവുവിന്റെ മനോഹരമായ ഒരു ക്രോസിലായിരുന്നു റൈനാള്‍ഡോയുടെ ഗോള്‍. ഹോസുവിന്റെ ചുവപ്പു കാര്‍ഡ്‌ ബ്ലാസ്റ്റേഴ്‌സിന്റെ നടുവൊടിച്ച കാഴ്‌ച.

61-ാം മിനിറ്റില്‍ വീണ്‌ടും റൈനാള്‍ഡോയുടെ ഗോള്‍. സി.എസ്‌. സബിത്തായിരുന്നു സഹായം. ബ്രസീലിയന്‍ താരത്തിന്റെ ഹാട്രിക്കും ടൂര്‍ണമെന്റിലെ ഏഴാമത്തെ ഗോളുമായിരുന്നു അത്‌. ടൂര്‍ണമെന്റിലെ ആറാമത്തെ ഹാട്രിക്കും, ഗോവയുടെ ടൂര്‍ണമെന്റിലെ 25-ാമത്തെ ഗോളുമായിരുന്നു അത്‌. പക്ഷേ ഇതുകൊണ്‌ട്‌ ഗോവന്‍ നിര അടങ്ങിയിട്ടുണ്‌ടായില്ല. 64-ാം മിനിറ്റില്‍ മന്ദര്‍ റാവുവിന്റെ വക ഗോള്‍. ഇത്തവണ ക്രോസ്‌ നല്‍കിയത റൈനാള്‍ഡോ.

അവസാന പത്തു മിനിറ്റുകള്‍ ഗോവക്കാര്‍ തമാശയ്‌ക്ക്‌ പന്തു തട്ടുന്ന കാഴ്‌ചയായിരുന്നു. ബോറടി സഹിക്കാനാകാതെ അപമാനഭാരത്താല്‍ തലകുനിച്ച ആരാധകര്‍ കളി തീരുംമുമ്പേ ഗാലറികള്‍ കാലിയാക്കി.

കളിക്കിടെ ആരാധകരുടെ പ്രതിഷേധവും

കൊച്ചി: മഞ്ഞക്കടലിളക്കി ഗാലറികളില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ നിറഞ്ഞ പിന്തുണ നല്‍കിയിരുന്ന കാണികളുടെ പ്രതിഷേധ പ്രകടനത്തിനും ഇന്നലെ കലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മത്സരം തുടങ്ങുന്നതിനു മുമ്പായിരുന്നു ചെറുപ്പക്കാരുടെ സംഘം വായ്‌മൂടിക്കെട്ടി ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‌മെന്റിനെതിരേ പ്രതിഷേധപ്രകടനം നടത്തിയത്‌. ടീം തുടര്‍ച്ചയായി തോറ്റു സെമിഫൈനല്‍ കാണാതെ പുറത്താകാറായ ഘട്ടത്തിലാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ ആരാധകര്‍ നിശബ്ദ പ്രതിഷേധം നടത്തിയത്‌. ഗാലറികളിലും പ്രതിഷേധക്കാര്‍ ഉണ്‌ടായിരുന്നു. കുറേപ്പേര്‍ ഗോവന്‍ പക്ഷത്തേക്കു കാലുമാറി. ഗോവന്‍ ടീമിന്റെ നീല ജഴ്‌സിയും പതാകയുമേന്തിയാണ്‌ പലരും ഗാലറിയിലെത്തിയത്‌. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എന്നു കുറിച്ചിട്ട ബാനറുകളുമായും ചിലര്‍ കളി കാണാനെത്തിയിരുന്നു. ഐഎസ്‌എല്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ്‌ ബ്ലാസ്റ്റേഴ്‌സ്‌. 




No comments:

Post a Comment