Saturday, November 14, 2015

Match 37 Delhi Dynamos FC 1 Atletico de Kolkata 1

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ശനിയാഴ്ചനടന്ന ഡല്‍ഹി- കൊല്‍ക്കത്ത രാം പോരാട്ടം 1-1ന് സമനിലയിലായി. കൊല്‍ക്കത്തയ്ക്കുവേണ്ടി ഇയാന്‍ ഹ്യൂം(27) നേടിയ ഗോളിന് ഡല്‍ഹിക്കുവേണ്ടി പകരം വീട്ടിയത് പകരക്കാരനായിറങ്ങിയ റിച്ചാര്‍ഡ് ഗഡ്‌സെ് (61). ഇതോടെ പോയന്റ് നിലയില്‍ പൂണെ, ഗോവ ടീമുകള്‍പ്പമെത്തിയ ഡല്‍ഹി ഗോള്‍ശരാശരിയില്‍ പിന്നില്‍ നില്‍ക്കുന്നതിനാല്‍ മൂന്നാംസ്ഥാനത്ത് തുടരും.
ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ ഡൈനമോസ് ഗോളി അന്റോണിയോ ഡോബ്ലാസിന്റെ കൈയ്യില്‍തട്ടി തെറിച്ച പന്തിനെ ശക്തമായ ഇടംകാല്‍ ഷോട്ട് വഴി ഹ്യൂം വലയ്ക്കകത്താക്കി. തുടര്‍ന്ന് ഡല്‍ഹി ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയെങ്കിലും ഒന്നാംപകുതിയില്‍ കൊല്‍ക്കത്ത തന്നെ ലീഡ് നിലനിര്‍ത്തി.

രണ്ടാംപകുതിയില്‍ തുടക്കംമുതല്‍ ഡൈനമോസ് ആക്രമിച്ചുകളിച്ചു. ആദ്യപകുതിയില്‍ നിറഞ്ഞുകളിച്ച ബ്രസീല്‍ താരം ഗുസ്താവോ സാന്റോസിനെ പിന്‍വലിച്ച് പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസ് ഘാനതാരം റിച്ചാര്‍ഡ് ഗഡ്‌സെയെ രംഗത്തിറക്കിയത് ഫലംകണ്ടു. ഇറങ്ങി ആറ്് മിനിറ്റ് തികയ്ക്കും മുമ്പ് മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ഗഡ്‌സെ സമനില ഗോള്‍ നേടി. ഇടതുവിങ്ങില്‍നിന്ന് അതിമനോഹരമായ ഇടംകാല്‍ ഷോട്ടാണ് ഗഡ്‌സെ ഗോളാക്കിമാറ്റിയത്.
ഗഡ്‌സെയുടെ നേതൃത്വത്തില്‍ വീണ്ടും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വലയിലേക്ക് ആക്രമണങ്ങള്‍ തുടര്‍ന്നു. ഡല്‍ഹി ഗോള്‍ ഉറപ്പിച്ച മറ്റൊരു നീക്കവും 76-ാം മനിറ്റില്‍ ഗഡ്‌സെയില്‍ നിന്നായിരുന്നു. വലതുഭാഗത്തുനിന്ന് ഗഡ്‌സെയുടെ ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ ഇടതുഭാഗത്ത് തട്ടിത്തെറിച്ചു.
കൊല്‍ക്കത്തയെ അവരുടെ നാട്ടില്‍വെച്ച് കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് ഡൈനമോസ് ശനിയാഴ്ച സ്വന്തം മണ്ണിലിറങ്ങിയത്. എന്നാല്‍ ആദ്യ ഗോള്‍ നേടിക്കൊണ്ട് കൊല്‍ക്കത്ത ഡൈനമോസിനെ ഞെട്ടിച്ചു. അര്‍ധ അവസരങ്ങള്‍പോലും പോസ്റ്റിലേക്കെത്തിക്കാനുള്ള ഹ്യൂമിന്റെ മികവ് ഡല്‍ഹി പ്രതിരോധത്തിന് പലതവണ തലവേദനയുാക്കി. എങ്കിലും മലയാളി താരം അനസ് എടത്തൊടിക ഉള്‍പ്പെടുന്ന ഡൈനമോസ് പ്രതിരോധനിര അധ്വാനിച്ചുകളിച്ചു. ഇയാന്‍ ഹ്യൂം 45-ാം മിനിറ്റിലും ഗഡ്‌സെ 89-ാം മിനിറ്റിലും പന്ത് വലയ്ക്കുള്ളിലാക്കിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തുവിളിച്ചെങ്കിലും അവരും റഫറി ഓഫ് സൈഡ് വിളിച്ചു. പാരീസിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഒരു നിമിഷം മൗനമാചരിച്ചശേഷമാണ് മത്സരം തുടങ്ങിയത്

No comments:

Post a Comment